ന്യൂഡൽഹി : പേർഷ്യൻ ഗൾഫിൽ നിന്ന് ‘ഒരു ലിറ്റർ എണ്ണ പോലും’ പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) വക്താവ് പ്രസ്താവിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുമെന്ന സൂചനയാണ് ഇതോടെ ഇറാൻ നൽകിയിരിക്കുന്നത്. ചൊവ്വാഴ്ചയും ഗൾഫ് അറബ് രാജ്യങ്ങളിൽ ഇറാൻ പുതിയ ആക്രമണങ്ങൾ നടത്തി.
ബഹ്‌റൈനിൽ ചൊവ്വാഴ്ച മൂന്ന് മിസൈലുകളും ഒരു ഡ്രോണും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഭരണകൂടം വ്യക്തമാക്കി. തലസ്ഥാനമായ മനാമയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ 29 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഒമ്പത് ഇറാനിയൻ ഡ്രോണുകൾ ഇടിച്ചതായും 26 ഡ്രോണുകളും എട്ട് മിസൈലുകളും തടഞ്ഞതായും എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എണ്ണ സമ്പന്നമായ കിഴക്കൻ മേഖലയ്ക്ക് മുകളിലൂടെ പറന്ന രണ്ട് ഡ്രോണുകൾ തകർത്തതായി സൗദി അറേബ്യയും ആറ് ഡ്രോണുകൾ വെടിവച്ചിട്ടതായി കുവൈറ്റിന്റെ നാഷണൽ ഗാർഡും അറിയിച്ചു.
യുഎഇയിൽ ഇറാൻ നടത്തിയ വിവിധ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും 122 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. അബുദാബിയിലെ സ്‌റ്റേറ്റ് എണ്ണ ഭീമനായ ADNOC യുടെ റുവൈസ് കോമ്പൗണ്ടിൽ തീപിടുത്തമുണ്ടായതോടെ കമ്പനി പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രതിദിനം 922,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ കഴിയുന്നതായിരുന്നു അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC).








