ന്യൂഡൽഹി : സ്പീക്കർ ഓം ബിർളയ്‌ക്കെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭയിൽ പരാജയപ്പെട്ടു. ലോക്സഭ ശബ്ദവോട്ടോടെ പ്രതിപക്ഷ പ്രമേയം തള്ളി. ഭരണകക്ഷിയായ ബിജെപിയും സഖ്യകക്ഷികളും പ്രമേയത്തെ എതിർത്തതോടെ സ്പീക്കർക്കെതിരെ പ്രതിപക്ഷം നടത്തിയ നടപടി ദയനീയമായി പരാജയപ്പെടുകയായിരുന്നു.
സ്പീക്കറുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ സംസാരിച്ചു. ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ അദ്ദേഹം ശക്തമായി വിമർശിച്ചു. പാർലമെന്ററി സ്ഥാപനത്തിന്റെ അന്തസ്സിനെ ദുർബലപ്പെടുത്തുന്നതിനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ആണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിലുള്ള സഖ്യം പ്രതിപക്ഷത്തായിരുന്നപ്പോൾ, സ്പീക്കർക്കെതിരെ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരാൻ അവർ ഒരിക്കലും ശ്രമിച്ചില്ലെന്ന് അമിത് ഷാ പറഞ്ഞു. ഞങ്ങൾ ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ചുകൊണ്ട് ഓഫീസിന്റെ അന്തസ്സ് നിലനിർത്തിയെന്നും അമിത് ഷാ പ്രതിപക്ഷത്തോട് പറഞ്ഞു.








