ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാണവള്ളി സ്വദേശി റിയാസ്, ആരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സൂനീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായ ആറ് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന. കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
നാഗംകുളങ്ങര കവലയില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് എസ് ഡി പി ഐയുടെ ഒരു പരിപാടി നടന്നിരുന്നു. പരിപാടിയ്ക്കിടെയുണ്ടായ പ്രസംഗത്തെ ചൊല്ലി ആര്‍ എസ് എസ് പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യയ്ക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. വയലാറില്‍ വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
അതേസമയം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്ന് നന്ദുവിന്റെ വീട് സന്ദര്‍ശിക്കും.
Discussion about this post