തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. ചരിത്രത്തിൽ ആദ്യമായി ഇക്കുറി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ ഭക്തജനങ്ങൾക്ക് അവസരമില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലാണ് ഇത്തവണ പൊങ്കാല.
പതിവു പോലെ ക്ഷേത്രത്തിൽ ചടങ്ങുകളുടെ ഭാഗമായി പൊങ്കാല അർപ്പിക്കും. രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്‌നി തെളിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാല നിവേദിക്കും.
രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വരവേല്‍പ്പോ തട്ടം നിവേദ്യമോ ഇത്തവണ ഉണ്ടായിരിക്കില്ല. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്..
ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ സാധിക്കില്ലെങ്കിലും വീടുകളിൽ പൊങ്കാലയർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ദേവീഭക്തർ. ഇതിനായി ദിവസങ്ങളായി വ്രതശുദ്ധിയോടെയുള്ള തയ്യാറെടുപ്പിലാണ് ഭക്തർ. രോഗാന്ധകാരം നീങ്ങി അടുത്ത തവണ ക്ഷേത്രത്തിൽ അമ്മയുടെ സന്നിധിയിൽ പൊങ്കാലയർപ്പിക്കാൻ സാധിക്കണേയെന്ന പ്രാർത്ഥനയാണ് ഇവർക്ക്. ലോകത്തിന് മുഴുവൻ സൗഖ്യമുണ്ടാകാൻ വേണ്ടിയാണ് ഇത്തവണ വീടുകളിൽ പൊങ്കാല അർപ്പിക്കുന്നതെന്ന് ഭക്തർ പറയുന്നു.
Discussion about this post