ഡൽഹി: കൊവിഡ് മഹാമാരിയെ മറികടക്കാൻ ജാഗ്രത തുടരണമെന്ന് കേന്ദ്രം. നിരീക്ഷണം ശക്തമാക്കണമെന്നും അലംഭാവം പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് രോഗവ്യാപനവും ആക്ടീവ് കേസുകളുടെ എണ്ണവും കുറയുന്നുണ്ട്. എങ്കിലും രോഗത്തിൽ നിന്ന് സമ്പൂർണ്ണ മോചനം വേണമെങ്കിൽ കർശനമായ നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് 31 വരെ കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷൻ അതിവേഗം പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കണ്ടെയ്ന്മെന്റ് സോണുകളിൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പ് വരുത്തണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,577 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 120 മരണങ്ങളും രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു.
Discussion about this post