ബംഗലൂരു: കൊവിഡ് വാക്സിന് പിന്നാലെ അൽഷിമേഴ്സിനും മരുന്നുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. അല്‍ഷിമേഴ്സ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്ര വികസിപ്പിച്ചിരിക്കുന്നത് ബെംഗളൂരു ജവഹർലാല്‍ നെഹ്റു സെന്‍റർ ഫോർ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ്.
ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രോഗം ബാധിച്ച തലച്ചോറിലെ കോശങ്ങളെ മരുന്ന് തന്മാത്രകൾ പുനരുജ്ജീവിപ്പിക്കുമെന്ന് തെളിഞ്ഞതായി ശാസ്ത്രജ്ഞർ വ്യക്തമാക്കി. പ്രൊഫസർ ടി ഗോവിന്ദരാജുവിന്‍റെ നേതൃത്ത്വത്തിലുള്ള ഗവേഷക സംഘമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. 2010 മുതല്‍ ആരംഭിച്ച പരീക്ഷണങ്ങളില്‍ നിർണായകഘട്ടമായ എലികളില്‍ നടത്തിയ പരീക്ഷണം വിജയമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
മരുന്ന് കൊടുത്ത എലികളുടെ ഓർമ്മ ശക്തിയും പ്രതികരണ ശേഷിയും വർദ്ധിച്ചു. കൂടുതല്‍ മൃഗങ്ങളിലും തുടർന്ന് മനുഷ്യരിലുമാണ് അടുത്ത പരീക്ഷണങ്ങൾ. ചികിത്സിച്ച് ഭേദമാക്കാനാകാത്ത അനേകം രോഗങ്ങളുടെ പട്ടികയിൽ നിന്നും അൽഷിമേഴ്സിനെ കൂടി പുറത്താക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വൈദ്യശാസ്ത്ര ലോകം.
Discussion about this post