തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് തേടുകയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകുന്നതിന് മുൻപേയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം.
ഡിഎംആർസി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം. ബിജെപി ശക്തമായ മണ്ഡലങ്ങളിൽ എ ശ്രീധരനെ മത്സരിപ്പിക്കാനാണ് നീക്കം.
ബിജെപി കേരളത്തിൽ അധികാരത്തിൽ വരുമെന്ന് ഇ ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ശരീരത്തിന്‍റെ പ്രായമല്ല, മനസ്സിന്‍റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്‍റെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാലാരിവട്ടം പാലത്തിന്റെ അതിവേഗ പൂർത്തീകരണവും തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ ചുമതല നൽകിയത് കഴിഞ്ഞ വർഷമായിരുന്നു. 9 മാസത്തെ കാലവധിയുണ്ടായിരുന്നെങ്കിലും 5 മാസവും 10 ദിവസവും കൊണ്ട് പാലം പണി പൂർത്തിയാക്കി അദ്ദേഹം തന്റെ നിലവാരം വ്യക്തമാക്കിയിരുന്നു.
ആധുനിക കാലത്തിലെ അത്ഭുതമായ പാമ്പൻ പാലത്തിന്റെ പുനർ നിർമ്മാണം, കൊങ്കൺ റെയിൽവെ, ഡൽഹി മെട്രോ, കൊച്ചി മെട്രോ എന്നിങ്ങനെ ഏറ്റെടുത്തവയെല്ലാം അഴിമതിരഹിതവും മികച്ച നിലവാരമുള്ളവയുമായി പൂർത്തീകരിച്ച ഇ ശ്രീധരൻ കേരള രാഷ്ട്രീയത്തിനും മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇ ശ്രീധരനെ പോലെ കർമ്മകുശലനായ വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്ന അഴിമതിരഹിത വികസന രാഷ്ട്രീയം എന്ന ആശയം ശക്തമായി പിന്തുടരുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.
Discussion about this post