ഡൽഹി: പ്രതിപക്ഷത്തിന്റെ വാക്സിൻ വിരുദ്ധതയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി. കൊവിഡ് വാക്സിൻ ഉദ്പാദനം എന്ന ചരിത്ര നേട്ടം രാജ്യം സ്വന്തമാക്കുമ്പോൾ അതിനൊപ്പം നിൽക്കുകയും ആഹ്ളാദം പങ്കിടുകയും ചെയ്യുക എന്നത് ഏതൊരു പൗരന്റെയും കടമയാണ്. എന്നാൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കുമ്പോഴും സർക്കാരിനെ അപമാനിക്കാനാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ് ശ്രമിച്ചതെന്ന് ബിജെപി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി.
രാജ്യം അതിനിർണ്ണായകമായ നേട്ടം സ്വന്തമാക്കിയപ്പോൾ പ്രതിപക്ഷം നാണം കെട്ട രാഷ്ട്രീയം കളിച്ചു. അവർ ജനങ്ങളുടെ മനസ്സിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചതായും ബിജെപി കുറ്റപ്പെടുത്തി.
രാജ്യത്ത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ പ്രതിപക്ഷം വാക്സിന്റെ ഫലപ്രാപ്തി ചോദ്യം ചെയ്തു. പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചാൽ മാത്രമേ തങ്ങൾ വാക്സിന്റെ ഫലപ്രാപ്തി വിശ്വസിക്കുകയുള്ളൂ എന്ന് അവർ ശഠിച്ചു. തന്റെ അവസരം വന്നപ്പോൾ എയിംസിൽ പോയ പ്രധാനമന്ത്രി വരി നിന്ന് വാക്സിൻ സ്വീകരിച്ചു.
പ്രധാനമന്ത്രി മാത്രമല്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും മറ്റ് കാബിനറ്റ് മന്ത്രിമാരും തങ്ങളുടെ അവസരം വന്നപ്പോൾ വാക്സിൻ എടുത്തു. ഇത്തരം നിർണ്ണായകമായ ഒരു സന്ദർഭത്തിൽ പ്രതിപക്ഷം രാഷ്ട്രീയം പറയാൻ പാടില്ലായിരുന്നുവെന്നും സംബിത് പത്ര പറഞ്ഞു.
ചരിത്രപരമായ വാക്സിൻ വിതരണം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിലെ സംശയം ദൂരീകരിക്കാനാണ് ഓരോ പൗരനും ഓരോ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കേണ്ടത്. ഇത്തരം ഘട്ടങ്ങളിൽ രാജ്യം ഒരുമിച്ചാണ് നിൽക്കേണ്ടതെന്നും കോൺഗ്രസ് എന്നാണ് ഇനി ഇതൊക്കെ പഠിക്കുകയെന്നും ബിജെപി ചോദിച്ചു.
Discussion about this post