തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. അടുത്ത ആഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താൻ വിനോദിനി കോടിയേരിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകിയതായാണ് വിവരം.
ലൈഫ് മിഷൻ കോഴകളിലൊന്നായ ഐഫോണുമായി ബന്ധപ്പെട്ടാണ് വിനോദിനിയെ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം അഞ്ച് ഐഫോണുകൾ വാങ്ങി നൽകിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.
ഐഫോണുകളിൽ നാലെണ്ണം കണ്ടെത്തിയിരുന്നു. ഒരെണ്ണം കമ്പനി ആവശ്യത്തിനായാണ് ഉപയോഗികുന്നത്. എന്നാൽ ആറാമത്തെ ഐഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല. സന്തോഷ് ഈപ്പന്റെ മൊഴി പ്രകാരം 1.3 ലക്ഷം രൂപയായിരുന്നു ഫോണിന്റെ വില. ഈ ഐഫോൺ ഉപയോഗിക്കുന്നത് വിനോദിനി ബാലകൃഷ്ണൻ ആണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ് ഈ ഫോൺ വിനോദിനിയുടെ കയ്യിലേക്ക് എത്തിയതെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
ഐഎംഇഐ നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡ് കണ്ടെത്തിയത്. ഫോണിൽ നിന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വിനോദിനി വിളിച്ചതായും കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവാദമായതോടെ ഐഫോൺ ഉപയോഗം വിനോദിനി നിർത്തുകയും ചെയ്തു.
Discussion about this post