കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി ഇന്ന് തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ക്രമീകരണമായിരിക്കും പാലത്തിനടിയിലൂടെ ഉണ്ടാവുക.
2016 ഒക്ടോബര്‍ 12 നാണ് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തിയിരുന്നു. ഇതോടെ 2019 മെയ് 1 ന് പാലം അറ്റകുറ്റപണിക്കായി അടയ്ക്കുകയായിരുന്നു. തുടർന്ന് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ ജനരോഷം ശക്തമായിരുന്നു.
സമ്പൂർണ്ണ പരാജയമായിരുന്ന ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് പുതിയ പാലം പണിതിരിക്കുന്നത്. ഇതിന് നേതൃത്വം നൽകിയ ഡി എം ആർ സിയുടെയും മെട്രോമാൻ ഇ ശ്രീധരന്റെയും കർമ്മകുശലതയെയും ആത്മാർത്ഥതയെയും പ്രശംസിക്കുകയാണ് നാട്ടുകാർ.
Discussion about this post