തിരുവനന്തപുരം: ഐ ഫോണിന്റെ കോൾ പാറ്റേൺ വിശകലനം ചെയ്ത് ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ നീക്കവുമായി കസ്റ്റംസ്. ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോൺ ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയത്.
ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പർ കണ്ടെത്തിയതിനാൽ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആൾ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് കോൾ പാറ്റേൺ, ടവർ പാറ്റേൺ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ കണ്ടെത്താനാകും. ഓരോ ഫോണിലും ഐഎംഇഐ നമ്പർ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കിൽ അതും അത്തരത്തിൽ കണ്ടെത്താൻ സാധിക്കും.
കോടിയേരിയുടെ ഭാര്യക്കെതിരെ കൃത്യമായ സൈബർ തെളിവുകൾ ശേഖരിച്ചതിനുശേഷമാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് സൂചന. അതിനാൽ ഫോൺ ഉപയോഗിച്ചില്ല എന്നത് കള്ളമാണെങ്കിൽ അത് ഉടൻ പൊളിയും. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കിൽ പകരം ആര്, ആരൊക്കെ ഫോൺ ഉപയോഗിച്ചു എന്നത് പറയേണ്ടി വരും. കസ്റ്റംസ് ശേഖരിച്ച സൈബർ തെളിവുമായി മൊഴികൾ ഒത്തു പോയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇനി ഫോൺ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കിൽ എന്തിനു ഫോൺ സ്വീകരിച്ചു എന്നതിന് ഉത്തരം നൽകേണ്ടി വരുമെന്നും ഐ ടി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post