കൊൽക്കത്ത: ഞങ്ങളുടെ ലക്ഷ്യം അധികാരമാറ്റം മാത്രമല്ല, ബംഗാളിനെ വികസന കേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സർക്കാർ സംവിധാനത്തിലും പൊലീസിലും ഭരണത്തിലും പൊതുജനവിശ്വാസം വർദ്ധിക്കണം, ഞങ്ങൾ ആ മാറ്റം കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി.
സുവർണ ബംഗാൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ബംഗാളിലെത്തിയത് വികസനത്തിന് വേണ്ടിയാണ്. സംസ്കാരം സംരക്ഷിച്ച് നിക്ഷേപം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ രൂപീകരിച്ചാൽ കൊൽക്കത്തയിലെ ചേരികളിൽ താമസിക്കുന്നവർക്ക് പക്കാ വീടുകൾ നിർമ്മിച്ചുനൽകുമെന്നും മോദി ഉറപ്പുനൽകി. തെരുവ് കച്ചവടക്കാർക്ക് സ്വർണ നിധി യോജന വഴി ആനുകൂല്യം നൽകും. എത്രവലിയ ചതിയിലാണ് ബംഗാൾ ജനത അകപ്പെട്ടതെന്ന് ഓർമ്മിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ബംഗാൾ ജനതയെ മമതാ ബാനർജി പിന്നിൽ നിന്നും കുത്തിയെന്നും സമാധാനവും സമൃദ്ധിയുമാണ് ബംഗാൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത 25 വർഷം ബംഗാളിന് നിർണായകമാണ്. വരാനിരിക്കുന്ന അഞ്ച് വർഷത്തിനുള്ളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ് 25 വർഷത്തെ വികസനത്തിന് അടിത്തറ പാകുക. കർഷകർക്കും കച്ചവടക്കാർക്കും എല്ലാ ജനങ്ങൾക്കും അവർ കണ്ട സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന ഉറപ്പ് നൽകാനാണ് താൻ കൊൽക്കത്തയിലെത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post