തിരുവനന്തപുരം: പത്ത് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ശ്രേയയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണത്തിലാണ് നിർണ്ണായക വെളിപ്പെടുത്തൽ.
സംഭവത്തില്‍ പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം, ക്യാമ്പ് നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റര്‍ സ്‌നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്താണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ മജിസ്ട്രേട്ട് ചൊവ്വാഴ്ച ഉത്തരവ് പ്രസ്താവിക്കും.
2010 ഒക്ടോബര്‍ 17 നാണ് ശ്രേയയുടെ മരണം സംഭവിച്ചത്. ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്. സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 11 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാളായിരുന്നു ശ്രേയ. വളപ്പിനുള്ളിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കുട്ടിയെ മൂന്നാം ദിനം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശ്രേയക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുട്ടി രാത്രി നടന്ന് കുളത്തില്‍ വീണ് മുങ്ങി മരിച്ചെന്ന തരത്തില്‍ മഠത്തിലുള്ളവര്‍ പ്രചരിപ്പിച്ചിരുന്നു. ഉറക്കത്തില്‍ കുട്ടി തനിയെ നടന്ന് മുറ്റത്ത് കുറച്ച് ദൂരെയുള്ള കിണറ്റില്‍ വീണ് മുങ്ങിമരിച്ചെന്നായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, നാട്ടുകാരും മാതാപിതാക്കളും ഈ ആരോപണം ശക്തമായി എതിര്‍ക്കുകയായിരുന്നു.
കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച് അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസായിരുന്നു ഇത്. മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ലോക്കല്‍ പൊലീസ് കിണഞ്ഞ് ശ്രമിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നിർണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
Discussion about this post