ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ എട്ടിടങ്ങളിൾ ഉൾപ്പെടെ രാജ്യത്ത് പതിനൊന്ന് ഇടങ്ങളിൽ എൻ ഐ എ റെയ്ഡ്. മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻ ഐ എ വ്യക്തമാക്കുന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി എൻ ഐ എ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ആശയ പ്രചാരണം വഴി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് കേസ്. കേരളത്തിന് പുറമെ ഡൽഹി, കർണ്ണാടക എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കേരളത്തിൽ മലപ്പുറം, കാസർകോട്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലും ഡൽഹിയിൽ ജാഫറാബാദിലും കർണ്ണാടകയിൽ ബംഗലൂരുവിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് അമീനുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് പരിശോധന.
റെയ്ഡിൽ ലാപ്പ്ടോപ്പ്, മൊബൈൽ , സിംകാർഡുകൾ, പെൻഡ്രൈവ്, എന്നിവ കൂടാതെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട നിരവധി രേഖളും കണ്ടെത്തിയെന്ന് എൻഐഎ വ്യക്തമാക്കി. കേസിൽ ഏഴ് പേരെയാണ് എൻഐഎ പ്രതി ചേർത്തിരിക്കുന്നത്. മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും കേരളത്തിലും കർണാടകത്തിലും ചിലരെ വധിക്കാൻ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ പദ്ധതിയിട്ടെന്നും എൻ ഐ എ കണ്ടെത്തിയിരുന്നു.
Discussion about this post