ബംഗലൂരു: കർണ്ണാടകയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു. നിരോധനം ബാങ്ക് വിളിക്കും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സംസ്ഥാന വഖഫ് ബോർഡ് ഉത്തരവ് പുറത്തിറക്കി.
സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങൾക്കും പ്രത്യേകിച്ച് പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കി. ശബ്ദ മലിനീകരണം തടയുന്നതിനു വേണ്ടിയാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്ന് കർണ്ണാടക സർക്കാർ അറിയിച്ചു.
ജനറേറ്ററുകൾ, ഉച്ചഭാഷിണികൾ, എന്നിവയുടെ ഉപയോഗം കാരണം നിരവധി മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും ചുറ്റുമുള്ള ശബ്ദത്തിന്റെ തോത് വര്‍ധിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിരോധനം.
നിരോധനത്തിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ ഉൾപ്പെയുള്ള ഇസ്ലാമിക സംഘടനകൾ രംഗത്തെത്തി. നിരോധനം ബിജെപി സർക്കാരിന്റെ ഇസ്ലാം വിരുദ്ധ നയങ്ങളുടെ ഭാഗമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. എന്നാൽ എസ്ഡിപിഐയുടെ ആരോപണം കർണ്ണാടക സർക്കാർ തള്ളി.
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2000 മുതൽ നിയമം നിലവിലുണ്ട്. ഇത് ബാങ്ക് വിളിക്കും ബാധകമാണ്. ഈ നിയമം ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
നിയമപ്രകാരം ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്ററില്‍ കുറയാത്ത പ്രദേശം ‘നിശബ്ദ മേഖലകള്‍’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം മേഖലകളിൽ ആരെങ്കിലും ആംപ്ലിഫയർ ഉപയോഗിക്കുകയോ ശബ്ദമുണ്ടാക്കുന്ന പടക്കം പൊട്ടിക്കുകയോ ഉച്ചഭാഷിണി ഉപയോഗിക്കുകയോ ചെയ്താല്‍ നിയമ പ്രകാരം പിഴ ഈടാകുമെന്നും കർണ്ണാടക സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Discussion about this post