ഡൽഹി: കൊവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതം മറികടന്ന് ഇന്ത്യ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ കുതിച്ചു ചാട്ടമെന്ന് അന്താരാഷ്ട്ര ഏജൻസി മൂഡീസ് അനലിറ്റിക്സ്. ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 2021 കലണ്ടർ വർഷത്തിൽ 12 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
നേരത്തെ ഒമ്പത് ശതമാനമായിരുന്നു പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക്. സെപ്റ്റംബർ പാദത്തിലെ 7.5 ശതമാനം സങ്കോചത്തിന് പിന്നാലെ ഡിസംബർ പാദത്തിൽ ജിഡിപി നിരക്ക് 0.4 ശതമാനം വളർച്ച നിരക്കിലേക്ക് കുതിച്ചുയർന്നത് ഇന്ത്യയുടെ ദീർഘകാല സാദ്ധ്യതകൾ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് ഏജൻസി വിലയിരുത്തുന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചത് മുതൽ ആഭ്യന്തരവും ബാഹ്യവുമായ ആവശ്യകത മെച്ചപ്പെട്ടു, ഇത് അടുത്ത മാസങ്ങളിൽ ഉൽപ്പാദനം കൂടാൻ കാരണമായെന്നും മൂഡീസ് അനലിറ്റിക്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സർക്കാർ പ്രതീക്ഷിക്കുന്ന വി ആകൃതിയിലുള്ള സമ്പദ്ഘടനാ വീണ്ടെടുക്കലിനേക്കാൾ മികച്ച നേട്ടമാണ് മിക്ക ഏജൻസികളും ഇന്ത്യക്ക് പ്രവചിക്കുന്നത്. ജി 20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കായ 12.6 ശതമാനവുമായി (അടുത്ത സാമ്പത്തിക വർഷം) ഇന്ത്യ കുതിച്ചുയരും എന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് കഴിഞ്ഞയാഴ്ച പ്രവചിച്ചിരുന്നു.
എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആരംഭിച്ചത് സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.











