ഭോപാൽ: രാത്രിയിൽ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ യുവതി തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളെ പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ പരാതി പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. 45 കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന്‍ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനു പിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സ്ത്രീയെ മര്‍ദിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പ്രതിരോധിച്ചു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. തുടർന്ന് കട്ടിലിനടിയിൽ ഉണ്ടായിരുന്ന വാൾ ഉപയോഗിച്ച് യുവതി അക്രമിയുടെ ജനനേന്ദ്രിയം വെട്ടി മാറ്റുകയായിരുന്നു.
Discussion about this post