കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ബംഗാളിൽ വ്യത്യസ്ത ഇടങ്ങളിൽ ബിജെപി റാലികളെ അഭിസംബോധന ചെയ്യും.
ഉച്ചയ്ക്ക് ഒരുമണിയോടെ ബംഗാളിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കുറയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ട് സീറ്റ് ലഭിച്ച ജില്ലയാണ് ബാങ്കുറ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച വൈകീട്ടോടെ ബംഗാളിൽ എത്തി. കിഴക്കൻ മിഡ്നാപൂർ ജില്ലയിലെ ഏഗ്രയിൽ അദ്ദേഹം ഉച്ചയോടെ ആദ്യ റാലിയെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലം ഇവിടെയാണ്.
തുടർന്ന് മെച്ചേഡയിലും അമിത് ഷാ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. അതിന് ശേഷം നാല് മണിക്ക് കൊൽക്കത്തയിലെത്തുന്ന അദ്ദേഹം ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കും.
അതേസമയം മുതിർന്ന തൃണമൂൽ നേതാവും കാന്തി ലോക്സഭാ എം പിയുമായ ശിശിർ അധികാരി ഇന്ന് ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവാണ് ശിശിർ അധികാരി. സുവേന്ദുവിന്റെ സഹോദരൻ സൗമേന്ദു അധികാരി നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. സുവേന്ദു അധികാരിയുടെ മൂത്ത സഹോദരനും താമ്ലൂക് ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ എം പിയുമായ ദിവ്യേന്ദു അധികാരിയും ബിജെപിയിൽ ചേരുമെന്നാണ് സൂചന.
Discussion about this post