റായ്പുർ: ഇതിഹാസങ്ങൾക്ക് വിരാമമില്ല എന്ന കാണികളിലൊരാളുടെ വാചകം അക്ഷരംപ്രതി അന്വർത്ഥമാക്കിയ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഒന്നാം എഡിഷനിൽ സച്ചിൻ ടെണ്ടുൽക്കർ നയിച്ച ഇന്ത്യ ലെജൻഡ്സിന് കിരീടം. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിനു കീഴ്പ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യക്ക് വേണ്ടി യൂസഫ് പഠാനും യുവരാജ് സിംഗും അർദ്ധശതകങ്ങൾ നേടി. ശ്രീലങ്കയ്ക്ക് വേണ്ടി സനത് ജയസൂര്യ (43), ചിന്തക ജയസിംഗെ (40), കൗശല്യ വീരരത്നെ (38) എന്നിവർ പൊരുതിയെങ്കിലും കണിശതയാർന്ന സച്ചിന്റെ ക്യാപ്ടൻസിയും മികച്ച് ബാറ്റിംഗ്- ഫീൽഡിംഗ്- ബൗളിംഗ് മികവും ഇന്ത്യക്ക് ജയമൊരുക്കി.
പതിവിനു വ്യത്യസ്തമായി പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയുടേത്. മൂന്നാം ഓവറിൽ 10 റൺസുമായി സെവാഗ് മടങ്ങി. സെവാഗിനെ ഹെറാത്ത് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 7 റൺസെടുത്ത ബദരീനാഥ് ജയസൂര്യയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ മഹറൂഫിന്റെ പന്തിൽ 30 റൺസുമായി സച്ചിനും മടങ്ങി.
നാലാം വിക്കറ്റിൽ യുവരാജ്-യൂസഫ് പഠാൻ സഖ്യം ഒന്നിച്ചതോടെ കളിയുടെ ഗതി മാറി. തുടരെ കൂറ്റനടികൾക്ക് പിന്നീട് വീരനാരായണ സിംഗ് സ്റ്റേഡിയം സാക്ഷിയായി. . 41 പന്തുകളിൽ 60 റൺസെടുത്ത യുവരാജിനെ വീരരത്നെ പുറത്താക്കി. 36 പന്തിൽ 62 റൺസെടുത്ത യൂസഫ് പഠാനും 8 റൺസെടുത്ത ഇർഫാൻ പഠാനും ചേർന്ന് ഇന്ത്യൻ സ്കോർ 180 കടത്തി.
മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യ വിക്കറ്റിൽ ജയസൂര്യ-ദിൽഷൻ സഖ്യം 62 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ദിൽഷനെ (21) പുറത്താക്കിയ യൂസഫ് പഠാൻ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ചമര സിൽവ (2), ഉപുൽ തരംഗ (13) എന്നിവരെ ഇർഫാൻ പഠാൻ മടക്കി. 35 പന്തിൽ 43 റൺസ് നേടിയ ജയസൂര്യയെ മടക്കി യൂസഫ് പഠാൻ വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ട് വന്നു.
അഞ്ചാം വിക്കറ്റിൽ ചിന്തക ജയസിംഗെ-കൗസല്യ വീരരത്നെ സഖ്യം ശ്രീലങ്കയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 19ആം ഓവറിൽ വീരരത്നെയെ പുറത്താക്കിയ മൻപ്രീത് ഗോണി വീണ്ടും ശ്രീലങ്കയെ പിൻസീറ്റിലേക്ക് കൊണ്ടു പോയി. 15 പന്തുകളിൽ 38 റൺസുമായി വീരരെത്നെ മടങ്ങി. അവസാന ഓവറിൽ ജയിക്കാൻ 24 റൺസ് വേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് മുനാഫ് പട്ടേൽ ഒൻപത് റൺസ് മാത്രമേ നൽകിയുള്ളൂ. അവസാന പന്തിൽ മഹറൂഫ് മടങ്ങിയതോടെ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു.
36 പന്തിൽ 62 റൺസെടുക്കുകയും നിർണ്ണായകമായ 2 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത യൂസഫ് പഠാനാണ് മാൻ ഓഫ് ദ് മാച്ച്. പരമ്പരയിലുടനീളം മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച ശ്രീലങ്കൻ ക്യാപ്ടൻ തിലകരെത്നെ ദിൽഷനാണ് മാൻ ഓഫ് ദ് ടൂർണമെന്റ്.
Discussion about this post