കൊച്ചി ∙ ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിയിരിക്കുന്നത് ഇത് നാലാം ദിവസമാണ്. ഈ നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ കൂടുതൽ വിഹിതം ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഉൽപന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ല എന്നതാണ് ആശ്വാസം.
കനാൽ ഗതാഗത യോഗ്യമാക്കാൻ വൈകിയാൽ കയറ്റിറക്കുമതി രംഗങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് വരാൻ പോകുന്നത്. കപ്പൽ നിരക്കുകൾ വൻതോതിൽ വർധിക്കുമെന്നു മാത്രമല്ല കണ്ടെയ്നർ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നും കൊച്ചിൻ സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. കൃഷ്ണകുമാർ സൂചിപ്പിക്കുന്നു. കയറ്റുമതിക്കാർക്കു ചെലവു കൂടുമെന്നതാണു ദോഷമെങ്കിൽ ഇറക്കുമതിക്കാർക്കു ചരക്കു ലഭിക്കുന്നതിലെ കാലതാമസമായിരിക്കും പ്രശ്‌നമാകുന്നത് . നിശ്ചിത സമയത്തു ലക്ഷ്യത്തിലെത്തിക്കേണ്ട ചില ചരക്കുകളുടെ നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്,ഇവ തിരസ്കരിക്കപ്പെടുമെന്നതും വലിയ തിരിച്ചടിയാകും.
ചരക്കുനീക്കത്തിലെ തടസ്സം നീണ്ടുപോയാൽ കേരളത്തിൽനിന്നു യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി അനേകം ഉൽപന്നങ്ങളുടെ കയറ്റുമതിയാണു തടസ്സപ്പെടുക. കോവിഡ് വ്യാപനത്തെ തുടർന്നും കണ്ടെയ്നർ ക്ഷാമം മൂലവുമൊക്കെ ഇവയുടെ കയറ്റുമതി കുറഞ്ഞിരിക്കെ പുതിയൊരു പ്രതിസന്ധി കൂടിയായാൽ അതു വലിയ ആഘാതമായിരിക്കും കേരളത്തിനെ ഏൽപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ 35 ശതമാനവും യൂറോപ്പിലേക്കും യുഎസിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ ഗണ്യമായ വിഹിതം കേരളത്തിന്റേതാണ്. ഈ കയറ്റുമതിയത്രയും സൂയസ് കനാലിനെ ആശ്രയിച്ചാണ് നടക്കുന്നത്.
ഇരുന്നൂറോളം കപ്പലുകളുടെ നീക്കത്തെ സൂയസ് കനാലിലെ ഗതാഗത സ്തംഭനം ബാധിച്ചിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. സ്തംഭനം മൂലം പല കപ്പലുകളും കൊളംബോ ഉൾപ്പെടെ വിവിധ തുറമുഖങ്ങളിൽ കാത്തുകിടക്കുകയുമാണ്. കൊളംബോ പ്രതിസന്ധിയിലാകുമ്പോൾ കൊച്ചി തുറമുഖത്തും അതിന്റെ പ്രത്യാഘാതമുണ്ടായേക്കുമെന്നാണ് ആശങ്ക.








