വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഒട്ടും മടി കാണിക്കരുതെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കൻ നാവികസേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഇറാൻ ഒരു പുതിയ കരാറിന് സമ്മതിക്കുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നും ട്രംപ് അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തത് മേഖലയിൽ സംഘർഷം വർദ്ധിപ്പിച്ചിരുന്നു. പ്രതികാരമെന്നോണം ഇറാനിലേക്കുള്ള എണ്ണക്കടത്ത് തടയാൻ അമേരിക്കൻ നാവികസേനയും നടപടികൾ കർക്കശമാക്കി. അതേസമയം, അമേരിക്കയുടെ ഉപരോധവും നാവിക ഉപരോധവും യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ പ്രതികരിച്ചു.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ഇറാൻ മൈനുകൾ സ്ഥാപിച്ചതോടെ പല കപ്പലുകൾക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. ഈ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ മാസങ്ങളെടുക്കുമെന്നാണ് യുഎസ് അറിയിക്കുന്നത്. ഇത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.









