ഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ (നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു . എ എ പി യുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. 2013 ല്‍ ആദ്യമായി അധികാരത്തിലെത്തിയത് മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടുന്ന കേജ്‌രിവാള്‍ സര്‍ക്കാരിന് ഡല്‍ഹി ബില്‍ കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്.
നിയമനിർമ്മാണം അനുസരിച്ച്,ഡൽഹിയിലെ “സർക്കാർ” എന്നാൽ “ലെഫ്റ്റനന്റ് ഗവർണർ” എന്നാണ് അർത്ഥമാക്കുന്നത്. എക്സിക്യൂട്ടീവ് നടപടിയെടുക്കുന്നതിന് മുമ്പ് നഗരസർക്കാർ എൽ-ജി യുടെ അഭിപ്രായം തേടേണ്ടിവരും.
ബില്ലനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്ന് വ്യക്തമാക്കി എ എ പി രംഗത്തെത്തി. കെജ്‌രിവാളിന്റെ ജനപ്രീതി ഭയന്നാണ് കേന്ദ്രം ഇത്തരമൊരു ബില്ല് കൊണ്ടുവന്നതെന്നായിരുന്നു എ എ പിയുടെ പ്രതികരണം.
ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
Discussion about this post