വാഷിംഗ്ടൺ: കൊവിഡിനെ അതിജീവിച്ച് ഇന്ത്യൻ സമ്പദ്ഘടന നടത്തിയത് വൻ മുന്നേറ്റമെന്ന് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും. 2021-22 സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ ജിഡിപി വളർച്ച 7.5 മുതൽ 12.5 ശതമാനം വരെ ആയിരിക്കുമെന്നും ലോകബാങ്ക് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ കാലഘട്ടത്തിൽ ആഗോള സാമ്പത്തിക വളർച്ച മന്ദീഭവിച്ചുവെന്നും ലോകബാങ്ക് വ്യക്തമാക്കി. സ്വകാര്യ ഉപഭോഗ വർദ്ധന കുറഞ്ഞതും രോഗബാധ സാമ്പത്തിക മേഖലയ്ക്ക് നൽകിയ ആഘാതവും വളരെ വലുതായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ വാക്സിൻ വിതരണത്തിന്റെ ഫലപ്രാപ്തിയും നിയന്ത്രണങ്ങളിൽ വരുന്ന മാറ്റവും ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവും ജിഡിപിയെ സ്വാധീനിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘കഴിഞ്ഞ വർഷത്തെ സാഹചര്യത്തിൽ നിന്നും ഇന്ത്യയുടെ മാറ്റം ഗംഭീരമാണ്. കനത്ത സാമ്പത്തിക മാന്ദ്യമാണ് പ്രവചിക്കപ്പെട്ടിരുന്നത്. അപ്രതീക്ഷിതമായി സാമ്പത്തിക ഇടപാടുകൾ മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ കുറഞ്ഞു. വാക്സിനുകളുടെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. രോഗം സൃഷ്ടിച്ചത് തികഞ്ഞ അനിശ്ചിതാവസ്ഥയായിരുന്നു.
എന്നാൽ ഇന്ത്യ ഇതിൽ നിന്നൊക്കെ നടത്തിയത് വൻ മുന്നേറ്റമായിരുന്നു. സാമ്പത്തിക ഇടപാടുകൾ പൂർവ്വസ്ഥിതിയിലായി. വാക്സിനേഷൻ ആരംഭിച്ചു. മാത്രമല്ല, ലോകവ്യാപകമായി വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുന്നു. ഇത് തികച്ചും അവിശ്വസനീയവും അതിഗംഭീരവുമാണ്.‘ ലോകബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചു വരവ്. ഇപ്പോൾ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കുമിഞ്ഞു കൂടുകയാണ്. നിക്ഷേപകർ ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്. സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ ഗംഭീരമായിരുന്നു. പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ കമ്പനികൾക്ക് ഊർജ്ജമായിരുന്നു.‘ ടിമ്മർ പറഞ്ഞു.
Discussion about this post