തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പകരം ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെ പ്രചാരണം നടത്താനും അനുമതി നല്‍കി. രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയ മുന്നറിയിപ്പും, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനയും കണക്കിലെടുത്താണ് നടപടി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍, പ്രചാരണം, പ്രചാരണ സാമഗ്രികള്‍ കൊണ്ടുപോവുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്നും, ഇതു പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും, നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളുടെ ഉപയോഗവും പാടില്ല. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുൻപേ ഉച്ചഭാഷിണികള്‍ നിരോധിക്കും. ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും, സ്ഥാനാര്‍ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. സ്ഥാനാര്‍ത്ഥിയുടെ ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന്റെ ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു വാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ, ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. എന്നിങ്ങനെയുള്ള നിബന്ധനകളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post