ഡൽഹി: വാക്സിൻ ഉത്പാദന രംഗത്ത് ഇന്ത്യയുടെ മേൽക്കൈ തുടരുന്നു. കോവിഡ് കാലത്ത് ലോകത്തിന് ആവശ്യമായതിൽ 60 ശതമാനം വാക്സിനുകളും വിപണിയിലെത്തിച്ച ഇന്ത്യ ഇനിയും ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവർ പ്രതിവർഷം 1300 ദശലക്ഷം ഡോസുകൾ കൂടി ഉത്പാദിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
നിലവിൽ രണ്ടു വാക്സിനുകളാണ് രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. ഓക്സ്ഫഡ് – അസ്ട്രസെനിക–സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവർ ചേർന്നു പുറത്തിറക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ കോവാക്സിനും. പ്രതിവർഷം 400 കോടി വാക്സീനുകൾ ഉൽപാദിപ്പിക്കാനുള്ള കഴിവ് ഇപ്പോൾ രാജ്യത്തിനുണ്ടെന്നും ലോകത്തിന്റെ വാക്സിൻ ഹബ് ആണ് ഇന്ത്യയെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതിനിടെ രാജ്യത്ത് മൂന്നാം വാക്സിനും ഉടൻ ഉപയോഗം ആരംഭിക്കും. റഷ്യയുടെ ‘സ്പുട്നിക് 5’ ഇന്ത്യയിൽ ഡോ.റെഡ്ഡീസ് ലബോറട്ടറീസാണു പുറത്തിറക്കുന്നത്. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ വാക്സിൻ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ഇന്ത്യയിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച ഫലപ്രാപ്തി രേഖപ്പെടുത്തിയതായാണ് കമ്പനിയുടെ പ്രതികരണം. ജോൺസൺ ആൻഡ് ജോൺസൺ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ വാക്സിനുകളും ഉടൻ വിപണിയിലെത്തും.
Discussion about this post