പാക് അധീന കശ്മീരിനെക്കുറിച്ച് (PoK) ഭാരത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ ശക്തമായ പ്രസ്താവനയ്ക്ക് പിന്നാലെ പരിഭ്രാന്തിയിലായി പാകിസ്താൻ. ഇനി പാകിസ്താനുമായി എന്തെങ്കിലും തരത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുകയാണെങ്കിൽ അത് പാക് അധിനിവേശ കശ്മീർ ഭാരതത്തിന് തിരികെ കൈമാറുന്നതിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രഖ്യാപനമാണ് ഇസ്ലാമാബാദിനെ ഉലച്ചിരിക്കുന്നത്. രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയിൽ ഭയന്ന ഷെഹ്ബാസ് ഷെരീഫ് സർക്കാർ വിഷയം അന്താരാഷ്ട്രതലത്തിൽ ഉയർത്താനും ഐക്യരാഷ്ട്രസഭയുടെ (UN) അടിയന്തര ഇടപെടൽ ആവശ്യപ്പെടാനും നിർബന്ധിതരായിരിക്കുകയാണ്.
പാക് അധീന കശ്മീരിൽ പാകിസ്താന്റെ അധീനത തികച്ചും അനധികൃതമാണെന്നും, ആ പ്രദേശം ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും രാജ്‌നാഥ് സിംഗ് പ്രസംഗത്തിനിടെ വ്യക്തമാക്കിയിരുന്നു. “കശ്മീർ വിഷയത്തിൽ ഇനി എന്തെങ്കിലും തരത്തിലുള്ള ചർച്ചയോ സംവാദമോ ഉണ്ടാകുകയാണെങ്കിൽ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ കർശന മുന്നറിയിപ്പ്. അതിർത്തി കടന്നുള്ള ഭീഷണികളെയും ശത്രുതാപരമായ നീക്കങ്ങളെയും നേരിടാൻ ഭാരതീയ സായുധ സേനയ്ക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം രാജ്യത്തിനകത്ത് പട്ടിണിയും സാമ്പത്തിക തകർച്ചയും കാരണം ജനകീയ പ്രക്ഷോഭം നേരിടുന്ന പാകിസ്താൻ, ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭാരതത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. എന്നാൽ, ഭാരതത്തിന്റെ പരമാധികാരത്തിലും അതിർത്തി സുരക്ഷയിലും യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.









