കൊല്ലം: ഞായറാഴ്ച പുലര്‍ച്ച 12.50 ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍തടി വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ മണിക്കൂറുകള്‍ക്കകം റെയില്‍വേ പൊലീസ് പിടികൂടി. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെയാണ് പിടികൂടിയത്. ഇവരെ തുടര്‍ നടപടികള്‍ക്കായി കൊല്ലം ആര്‍.പി.എഫ് സ്റ്റേഷനിലേക്ക് കൈമാറി. ചെന്നൈ -ഗുരുവായൂര്‍ ട്രെയിന്‍ തടിയില്‍ തട്ടിയ ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
തടിക്കഷണം കൊല്ലം ആര്‍.പി.എഫ് പോസ്റ്റില്‍ എത്തിച്ചു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്രന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി കെ.എസ്. പ്രശാന്തിെന്‍റ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷന് ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക സംഘം രൂപവത്കരിച്ചു. ടീം പുലര്‍ച്ചയോടെ വര്‍ക്കല കാപ്പില്‍ പാറയില്‍ എത്തിച്ചേര്‍ന്ന് സ്ഥലവാസികളായ നൂറോളം ആള്‍ക്കാരോടും റെയില്‍വേ ജീവനക്കാരോടും നേരിട്ട് അന്വേഷണം നടത്തി. ട്രാക്കില്‍ വെച്ച തെങ്ങിന്‍ തടി എടുത്തുകൊണ്ടുവന്ന സ്ഥലം വിശദ അന്വേഷണം നടത്തി കണ്ടെത്തി. മുൻപ് ഇതേ സ്ഥലത്തിന് സമീപത്തായിട്ടാണ് മലബാര്‍ എക്സ് പ്രസ് ട്രെയിനിന് തീപിടിത്തമുണ്ടായത്. സ്പെഷല്‍ ടീം അന്വേഷണം തുടരുകയാണ്.
Discussion about this post