റായ്പൂര്‍: ഇന്നലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരബലിദാനം വഹിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. രാവിലെ വിമാനമിറങ്ങിയ അമിത് ഷായെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗല്‍ സ്വീകരിച്ചു. സി.ആര്‍.പി.എഫ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അമിത് ഷാ പോരാട്ടഭൂമിയിലെത്തിയത്. പോസ്റ്റ് മാര്‍ട്ടം നടത്തിയ 14 സൈനികരുടെ മൃതശരീരത്തിലാണ് അമിത് ഷാ പുഷ്പചക്രം അര്‍പ്പിച്ചത്.
23 സൈനികരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ ജീവത്യാഗം ചെയ്തത് . ഇതിനിടെ സൈനികര്‍ 30 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ശക്തമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ സൈനികര്‍ക്ക് നേരെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്.
‘ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെ പോരാട്ടം നടക്കുന്ന മണ്ണില്‍ ഇന്ന് രാവില തന്നെ എത്താനായി. എല്ലാ വീരബലിദാനികളുടേയും ഭവ്യശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ധീര സൈനികരെ, രാജ്യം നിങ്ങളുടെ വീരബലിദാനത്തിനും ധൈര്യത്തിനും മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ദേശം മുഴുവന്‍ നിങ്ങളുടെ വീരബലിദാനത്തിന് മുന്നില്‍ ശിരസ്സ് നമിക്കുകയും ഒപ്പം ദു:ഖാര്‍ത്തരായ കുടുംബത്തിന് എല്ലാ പിന്തുണയുമര്‍പ്പിക്കുകയാണ്. സൈനികരേ, നിങ്ങളുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കര്‍മ്മം പൂര്‍ത്തീകരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നിര്‍ത്തിവെച്ചാണ് അമിത് ഷാ ഡല്‍ഹിയിലെത്തിയത്. അതിര്‍ത്തിയില്‍ നടന്ന പോരാട്ടത്തിന്റെ വിശദവിവരങ്ങള്‍ രാത്രി തന്നെ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയുമായുംഅദ്ദേഹം ചര്‍ച്ച ചെയ്തു . ഉന്നത സേനാ ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി.
Discussion about this post