ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞുവെച്ച് ബിജെപി. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ 14 അംഗങ്ങളുള്ള സംഘം കേരളത്തിലെത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ള നാട്ടുകാര്‍ പറയുന്നു. മഷി മായ്ക്കുന്നതിനായുള്ള ദ്രാവകം ഇവരുടെ കയ്യിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളവോട്ടിനെ ചൊല്ലി സ്ഥലത്ത് നേരിയ സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘത്തെ ചോദ്യംചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കള്ളവോട്ട് വ്യാപകമായി നടക്കുന്നുണ്ടെന്ന് നേരത്തേ കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരാതി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും ചെയ്തിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കമ്പംമേട്, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകള്‍ കേന്ദ്ര സേനയെ വിന്യസിച്ച് കര്‍ശന നിരീക്ഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവം.
Discussion about this post