ഡൽഹി: കോവിഡ് പ്രതിരോധത്തിൽ യുഎസിനെ മറികടന്ന്, ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യയെന്ന് കേന്ദ്രസർക്കാർ. പ്രതിദിനം ശരാശരി 30,93,861 വാക്സീൻ ഡോസുകൾ നൽകുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള വാക്സീൻ ഡോസുകളുടെ എണ്ണം ബുധനാഴ്ച 8.70 കോടി കവിഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയുമായി 33 ലക്ഷത്തിലധികം ഡോസുകളാണു നൽകിയത്. രാജ്യത്തു ദിനംപ്രതി പുതിയ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തിലാണ് വാക്സിനേഷൻ വേഗത്തിലാക്കുന്നത്.
ബുധനാഴ്ച 1,15,736 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 8,43,473ൽ എത്തി. ആകെ മരണസംഖ്യ 1,66,177 ആയി.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണു കേസുകൾ കൂടുതൽ. പുതിയ കേസുകളിൽ 80.70 ശതമാനവും ഈ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Discussion about this post