കോഴിക്കോട്: മന്ത്രി കെ ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ചികിത്സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ കെ ബാലന് നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. ജലീലിന്റെ രാജിയ്ക്കായി പ്രതിപക്ഷം കടുത്ത സമ്മർദ്ദമാണ് ഉയർത്തുന്നത്.
അതേസമയം, ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയശേഷം മേല്‍ക്കോടതികളെ സമീപിക്കുമെന്ന് ജലീല്‍ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി.
മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ മൂന്നുമാസത്തിനുളളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കില്‍ ലോകായുക്ത വിഷയം ഗവര്‍ണറെ പ്രത്യേക റിപ്പോര്‍ട്ട് വഴി അറിയിക്കണം. ആ റിപ്പോര്‍ട്ട് ഗവര്‍ണര്‍ നിയമസഭയുടെ പരിഗണനയ്ക്ക് വയ്ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടില്‍ പറയുന്നത്.
അതേസമയം കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാറിനും തിരിച്ചടിയാണ്. എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കുകയും ജലീല്‍ ജയിക്കുകയും ചെയ്താല്‍ വീണ്ടും മന്ത്രിയാകാനുള്ള സാധ്യതയാണ് ഇതോടെ മങ്ങിയത്. ഉത്തരവിന്മേല് മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനായ ജലീലിനെ വീണ്ടും ‘പ്രതിക്കൂട്ടില്‍’ നിര്‍ത്തുന്നതാണ് ലോകായുക്ത വിധി.
കോണ്‍സുലേറ്റിന്റെ പേരിലെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തത്. പുറമെ അദ്ദേഹത്തിന്റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ തേടുകയും ചെയ്തിരുന്നു. ആ ഘട്ടങ്ങളിലൊക്കെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി അടുത്ത ബന്ധുവിനെ നിയമിച്ചത് വിവാദമായപ്പോള്‍ ശക്തിയുക്തം പ്രതിരോധിക്കുകയായിരുന്നു ജലീല്‍.
താന്‍ നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്നും മതിയായ യോഗ്യതയുള്ളതിനാലാണ് ബന്ധുവിന് നിയമനം ലഭിച്ചതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍, യോഗ്യതയുണ്ടായിട്ടും എന്തുകൊണ്ടാണ് ബന്ധു രാജിവെച്ചതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. ലോകായുക്ത മുമ്പാകെയും യോഗ്യത കൊണ്ട് ജോലി ലഭിച്ചെന്ന വിശദീകരണമാണ് മന്ത്രി നല്‍കിയത്. എന്നാല്‍, മന്ത്രി സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന ലോകായുക്ത വിലയിരുത്തല്‍ ജലീലിന്റെ വാദങ്ങളെ പൊളിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ഈ ഉത്തരവ് വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലില്‍ വിധി പറയുന്നത് ഏപ്രില്‍ ആറിന് ശേഷമാക്കണമെന്ന ആവശ്യം ജലീലിന്റെ അഭിഭാഷകന് മുന്നോട്ടുവെക്കുകയായിരുന്നുവത്രെ. അങ്ങനെയാണ് വിധി പറയുന്നത് ലോകായുക്ത വെള്ളിയാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിവരം.
Discussion about this post