തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തുന്ന കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ”ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കും” മന്ത്രി പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂർ ഡിഎംഒ പ്രതികരിച്ചു. ”അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും”. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഓ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും പ്രതികരിച്ചു.
അതേസമയം, ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു. ”പൂരത്തെ തകർക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ജനങ്ങളെ നിയന്ത്രിക്കാൻ തയ്യാറാണ്.” ദേവസ്വം അധികൃതർ പറഞ്ഞു.
Discussion about this post