മുംബൈ: പതിന്നാലുകാരിയെ കണ്ണിറുക്കി കാണിക്കുകയും ഫ്ലൈയിങ് കിസ് നല്‍കുകയും ചെയ്തുവെന്ന കുറ്റത്തിന് ഇരുപതുകാരന് ഒരു വര്‍ഷത്തെ തടവുശിക്ഷയും പതിനയ്യായിരം രൂപ പിഴയും മുംബൈ പോക്സോ കോടതി വിധിച്ചു. ഇതില്‍ പതിനായിരം രൂപ പതിനാലുകാരിയായ പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കണ്ണിറുക്കുന്നതും ഫ്‌ളൈയി൦ഗ് കിസ് നല്‍കുന്നതും ലൈംഗിക ആംഗ്യമാണെന്നു കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ പ്രതി ഇരയെ ലൈംഗികമായി ഉപദ്രവിക്കുകയാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫെബ്രുവരി 29ന് സഹോദരിയോടൊപ്പം പുറത്തിറങ്ങിയപ്പോള്‍ അയല്‍ക്കാരനായ പ്രതി കണ്ണിറുക്കിയെന്നും ഫ്‌ളൈയി൦ഗ് കിസ് നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ സംഭവത്തിനു മുൻപും പ്രതി പെണ്‍കുട്ടിക്കു നേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. കൂടാതെ അശ്ലീലച്ചുവയോടെ പ്രതി സംസാരിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഈ കേസിലാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി വാദം നടന്നു വരികയായിരുന്നു.
ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ പ്രതിയുടെ അഭിഭാഷകന്‍ മുന്നോട്ടു വെച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. താനും പെണ്‍കുട്ടിയുടെ ബന്ധുവും തമ്മില്‍ 500 രൂപയ്ക്ക് പന്തയം വെച്ചിരുന്നു. സുഹൃത്തുമായി പന്തയം വെച്ചതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.
അതേസമയം പ്രതി നിരന്തരം മോശമായി പെരുമാറുന്നുണ്ടെന്ന് മകള്‍ തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയുടെ ഈ മൊഴി ഏറെ പ്രാധാന്യത്തോടെയാണ് കോടതി എടുത്തത്.
Discussion about this post