കോട്ടയം: സഹകരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ഫാര്‍മസിസ്റ്റുകള്‍ നേരിടുന്നത് കടുത്ത ചൂഷണമാണ്. കൃത്യമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ് സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നത്. ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്പര്യമുള്ളവരാണെങ്കില് മികച്ച വേതനവും അല്ലാത്തവര്‍ക്ക് തുച്ഛവേതനവും എന്നതാണ് സ്ഥിതി.
പൊതുവിപണിയിലേക്കാള്‍ വിലകുറച്ച് മരുന്ന് കിട്ടുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍. മിക്കവാറും സ്റ്റോറുകളില്‍ രോഗികളുടെ വലിയ തിരക്കും അനുഭവപ്പെടാറുണ്ട്. വില കുറവാണെങ്കിലും വില്പന കൂടുന്നതുകൊണ്ട് മികച്ച വരുമാനവും ഇതില്‍നിന്ന് ലഭിക്കും. അതുകൊണ്ട് തന്നെ മിക്ക സഹകരണ സ്ഥാപനങ്ങളും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയിട്ടുമുണ്ട്. വിറ്റുവരവിന് അനുസരിച്ച് വേതനംനല്‍കുന്ന രീതിയാണ് പല സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഗ്രേഡ് ബാങ്കുകളില്‍പോലും ദിവസം 7500 മുതല്‍ 15,000 വരെ വില്പനയുണ്ടെങ്കില് 9190, 15,001 മുതല്‍ 25,000 വരെ 10,430, 25,001 മുതല്‍ 35,000 വരെ 11,250 അതിനുമുകളില്‍ 11,850 എന്നിങ്ങനെയാണ് അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
വില്പനക്കനുസരിച്ച് മാത്രമേ ശമ്പളം ലഭിക്കൂ എന്നതിനാല്‍ നീതിയിലെത്തുന്ന രോഗികളെക്കൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതിനായി ഫുഡ് സപ്ലിമെന്റ് മുതല്‍ പെര്‍ഫ്യൂം വരെ വില്പനക്ക് ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളുമുണ്ട്. എന്നാല്‍, ഇതേ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വളം വില്പനശാലകള്, സ്റ്റേഷനറിക്കടകള്‍ എന്നിവയിലൊന്നും ഈ രീതിയിലല്ല ശമ്പളം കൊടുക്കുന്നത്. പ്യൂണ്‍ തസ്തികയില്‍ ജോലിക്ക് കയറുന്നവര്‍ക്കുപോലും തുടക്കത്തില്‍ 11,000 രൂപ മുതല്‍ അടിസ്ഥാനശമ്പളം നൽകുമ്പോഴാണ് ഫർമസിസ്റ്റുകൾക്ക് മാത്രം ഈ ചൂഷണം.
രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ഒറ്റക്ക് ജോലി ചെയ്യാൻ നിര്‍ബന്ധിതരായ ഫാര്‍മസിസ്റ്റുകളും പ്യൂണ്‍ മുതല്‍ യു.ഡി ക്ലര്‍ക്ക് വരെയുള്ള തസ്തികയില്‍ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്കി സംരക്ഷിക്കപ്പെടുന്ന ഫാര്‍മസിസ്റ്റുകളുമാണ് സഹകരണ മേഖലയിലുള്ളത്. ആരോഗ്യവകുപ്പില്‍ വന്‍ ശമ്പളത്തോടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് തുല്യമായ യോഗ്യതയും ജോലിയും ഉത്തരവാദിത്തവും സഹകരണ മേഖലയിലുള്ളവര്‍ക്കും ഉണ്ടെങ്കിലും കടുത്ത വിവേചനമാണ് മിക്ക സഹകരണ സ്ഥാപനങ്ങളിലുള്ളവരും നേരിടേണ്ടിവരുന്നത്.
Discussion about this post