മഹാരാഷ്ട്ര: കോവിഡ് 19 രണ്ടാം വ്യാപനത്തിന് കാരണക്കാരനായ വകഭേദം വന്ന കൊറോണ വൈറസ് വളരെ എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും പരിശോധനകളില്‍ കണ്ടെത്താന്‍ പ്രയാസമേയറിയതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ലക്ഷണങ്ങളുമായി എത്തുന്ന രോഗികളില്‍ രണ്ടോ മൂന്നോ തവണ പരിശോധന നടത്തിയാലും വൈറസ് സാന്നിധ്യം കണ്ടെത്താനാവുന്നില്ല. ചില ഘട്ടങ്ങളില്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന വരെ ഫലം ചെയ്യുന്നില്ല.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത്തരത്തില്‍ ഏതാനും രോഗികള്‍ ആശുപത്രികളില്‍ എത്തുന്നുണ്ടെന്ന് ആകാശ് ഹെല്‍ത്ത്‌കെയര്‍ എം.ഡി ഡോ.ആഷിഷ് ചൗധരി പറഞ്ഞു. കടുത്ത പനിയും ചുമയും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളില്‍ സി.ടി സ്‌കാന്‍ നടത്തുമ്പോൾ ശ്വാസകോശത്തില്‍ നിറംമാറ്റവും കണ്ടെത്താറുണ്ട്. എന്നാല്‍ പരിശോധനയില്‍ അവര്‍ നെഗറ്റീവ് ആണെന്ന ഫലമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്വാസകോശത്തില്‍ നിന്നെടുക്കുന്ന ഫ്‌ളൂയിഡ് പരിശോധനയിലാണ് ഇത്തരം കേസുകള്‍ കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളില്‍ 15-20% പേര്‍ക്കും ആര്‍ ടി-പി സി ആര്‍ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കും. ഇത്തരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നതില്‍ കാലതാമസം നേരിടുമെന്നും അത് സ്ഥിതി ഗുരുതരമാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും താഴ്ന്ന ഓക്‌സിജന്‍ ലെവലും കണ്ടാല്‍ സി.ടി സ്‌കാന്‍ എടുക്കണം. അതുകൊണ്ടും വ്യക്തത വന്നില്ലെങ്കില്‍ ശ്വാസകോശത്തില്‍ നിന്നുള്ള ഫ്‌ളൂയിഡ് പരിശോധനയാണ് അടുത്ത മാര്‍ഗം. അതിസാരവും, കടുത്ത പനിയുമാണ് പുതിയ ലക്ഷണങ്ങളുടെ പട്ടികയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ട കോവിഡിനെ അപേക്ഷിച്ച് ജനിതമാറ്റം വന്നവയാണ് ഈ വര്‍ഷം അതിവേഗത്തില്‍ വ്യാപിക്കുന്നത്. ഇവയ്ക്ക് പല ലക്ഷണങ്ങളുണ്ട്. വളരെ വേഗത്തിലാണ് വ്യാപനവും.
അതിനിടെ, കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ പല ആശുപത്രികളുടെയും പ്രവര്‍ത്തനം അവതാളത്തിലാകുന്നുവെന്ന സൂചനയും പുറത്തുവരുന്നു. പല്‍ഘര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ ഇന്നലെ പകല്‍ ഏഴ് കോവിഡ് രോഗികളാണ് മരിച്ചത്. ഐസിയുവില്‍ കിടന്നിരുന്ന രോഗികളാണ് മരിച്ചത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയും ഓക്‌സിജന്‍ വിതരണത്തിലെ അപാകതയുമാണ് മരണകാരണമെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കള്‍ ബഹളം വച്ചു.
Discussion about this post