കോട്ടയം: മൂവാറ്റുപുഴയിൽ അസം സ്വദേശിനിയായ മൂന്നര വയസ്സുകാരി നേരിട്ടത് ചിന്തിക്കാൻ പോലുമാകാത്ത ക്രൂരതയെന്ന് മെഡിക്കൽ ബോർഡ്. കുട്ടിയുടെ രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചു. ലൈംഗിക അതിക്രമത്തിന്റെ തെളിവുകൾ കുട്ടിയുടെ ശരീരത്തിലെമ്പാടുമുണ്ട്.
കുട്ടിയുടെ ശരീരമാസകലം പൊട്ടലുകളും മുറിവുകളുമാണ്. കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി ശരീരത്തിലെ പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു. പത്ത് കിലോഗ്രാം മാത്രമാണ് കുട്ടിയുടെ ഭാരം.
കുട്ടിയുടെ കൈയ്യിലും തുടയെല്ലിലും പൊട്ടലുകളുണ്ട്. തലയോട്ടി, കൈ, കൈ വിരൽ, വാരിയെല്ല് എന്നിവയ്ക്കും പൊട്ടലുള്ളതായി കണ്ടെത്തി. മിക്ക പരുക്കുകൾക്കും ചികിത്സ ലഭിച്ചിട്ടില്ല. പൊട്ടലുകളും ഒടിവുകളും തനിയെ മുറി കൂടിയ നിലയിലാണ്.
കുഞ്ഞിന്റെ കാലിലെ അസ്ഥിയിലെ പൊട്ടൽ കാല് ആരോ ബലമായി പിടിച്ച് പിരിക്കുമ്പോൾ ഉണ്ടാകുന്ന വിധമാണ്. ലൈംഗിക പീഡനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകും. ഇതിന് ഇനിയും പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. കേസ് അന്വേഷിക്കുന്ന മൂവാറ്റുപുഴ പൊലീസ് സംഘം മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അച്ഛനെയും രണ്ടാനമ്മയെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും.
Discussion about this post