വാഷിംഗ്ടൺ: പ്രകോപനവുമായി വന്നാൽ പാകിസ്ഥാന് ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻകാല നേതൃത്വങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ഇന്ത്യ പ്രകോപനങ്ങളോട് മൃദുസമീപനം പുലർത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മിന്നലാക്രമണം, പുൽവാമ ഭീകരാക്രമണത്തിന് മറുപടി നൽകി പാകിസ്ഥാൻ മണ്ണിൽ കയറി നടത്തിയ ബലാക്കോട്ട് വ്യോമാക്രമണം തുടങ്ങിയ ഇന്ത്യൻ നീക്കങ്ങൾ പാകിസ്ഥാന് മുന്നിലുണ്ട്. ഖൈബർ പക്ത്തൂൺക്വയിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ മുന്നോറോളം ജെയ്ഷെ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണങ്ങളിൽ പാക് ഭീകര ലോഞ്ച് പാഡുകൾ തകർന്നിരുന്നു.
വർദ്ധിച്ചു വരുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ പാകിസ്ഥാന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്. വിഷയം ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ നിരവധി തവണ ആവർത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാർഷിക റിപ്പോർട്ടിലെ പരാമർശം.
Discussion about this post