ലണ്ടൻ: കേന്ദ്ര സർക്കാരിന് വൻ നയതന്ത്ര വിജയം. വിവാദ വജ്ര വ്യവസായി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനം യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഔദ്യോഗികമായി അംഗീകരിച്ചു.
14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സാമുവേല്‍ ഗൂസ്, നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകള്‍ സ്വീകാര്യമാണെന്നു വ്യക്തമാക്കിയിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ കോടതി തള്ളിയിരുന്നു. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതെന്ന് ജഡ്ജി സാമുവല്‍ ഗൂസ് നിരീക്ഷിച്ചിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനില്‍ അഭയം പ്രാപിച്ചത്. അന്നുമുതല്‍ ഇയാളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയില്‍ തന്നെ നിയമനടപടി നേരിടുന്നത് കൂടുതല്‍ നല്ലതായിരിക്കുമെന്ന് ലണ്ടന്‍ കോടതി വിലയിരുത്തിയിരുന്നു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നു വ്യാജരേഖകള്‍ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദി 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂര്‍വി മോദിയുടെ അക്കൗണ്ടിലെത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ വൻ നയതന്ത്ര വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നീരവ് മോദിയുടെ അഴിമതികൾ കേന്ദ്ര സർക്കാരിനെതിരെ പ്രചാരണ ആയുധമാക്കിയ പ്രതിപക്ഷത്തിന് മുന്നിൽ അഴിമതിവിരുദ്ധത എന്ന നയത്തിലൂന്നി തിരിച്ചടി നൽകാൻ കേന്ദ്ര സർക്കാരിന് ഈ നേട്ടത്തിലൂടെ സാധിക്കും.
Discussion about this post