തിരുവനന്തപുരം: സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് നൂറു പവൻ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. പെരുമാതുറ കൊട്ടാരതുരുത്ത് ദാറുല്‍ സലാം വീട്ടില്‍ നെബിന്‍ (28), പെരുമാതുറ കൊട്ടാരതുരുത്ത് പടിഞ്ഞാറ്റുവിള വീട്ടില്‍ അന്‍സര്‍ (28) അണ്ടൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്ക് സമീപം ഫൈസല്‍ (24), സ്വര്‍ണ്ണം പണയം വയ്ക്കാന്‍ സഹായിച്ച പെരുമാതുറ സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ നിന്നും 13 വളകള്‍, ഏഴു മോതിരം, നാലു കമ്മല്‍, 73,500 രൂപ എന്നിവയും പിടിച്ചെടുത്തു.
ഏപ്രില്‍ 9ന് രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്‌നോ സിറ്റിക്ക് സമീപം വച്ചാണ് പ്രതികൾ സ്വർണ്ണവ്യാപാരിയായ നെയ്യാറ്റിങ്കര സ്വദേശി സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധു ലക്ഷ്മണനെയും ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഗ്ലാസുകള്‍ തകര്‍ത്ത ശേഷം മുളകു പൊടി വിതറി മർദ്ദിച്ചവശരാക്കി സ്വർണ്ണവുമായി കടന്ന് കളയുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും പ്രധാന പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












