കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20) യെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. നിർണായകമായ വിവരങ്ങളാണ് പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത്. സഹപാഠികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലെ രഹസ്യ ഗ്രൂപ്പുകൾ വഴി വിൽപ്പന നടത്തി ഇയാൾ പണം തട്ടിയിരുന്നതായി പരിശോധനയിൽ വ്യക്തമായി.
സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ക്യാമ്പസ് ഗ്രൂപ്പുകളിൽ നിന്നും ശേഖരിച്ച ചിത്രങ്ങളാണ് പ്രതി നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റിയിരുന്നത്. തുടർന്ന് ഇയാൾ പ്രത്യേക ടെലഗ്രാം ചാനലുകൾ രൂപീകരിച്ച് തുക ഈടാക്കി ഇവ പ്രചരിപ്പിക്കുകയായിരുന്നു. കോളജിലെ പൂർവ വിദ്യാർഥി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വിദ്യാർഥിയുടെ കൈവശമുള്ള ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. തുടർന്ന് കോളജ് അധികൃതർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ഇയാളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
അതേസമയം പ്രതിക്ക് കോളജ് മാനേജ്‌മെന്റ് സംരക്ഷണം ഒരുക്കുന്നു എന്നാരോപിച്ച് വിവിധ വിദ്യാർഥി സംഘടനകൾ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർത്തി. എന്നാൽ വിദ്യാർഥിയെ ഉടൻ തന്നെ പുറത്താക്കിയിട്ടുണ്ടെന്നും ഇയാളുടെ ഫോൺ പൊലീസിന് കൈമാറിയെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു. പ്രതിയുടെ ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൂടുതൽ സൈബർ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കൂടുതൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












