ഡല്‍ഹി: രാജ്യത്ത് വിരഫിന്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. അടിയന്തര ഉപയോഗത്തിന് ഡിസിജിഐ
ആണ് അനുമതി നൽകിയത്. ഏഴ് ദിവസം കൊണ്ട് വിരഫിൻ കഴിച്ചവർക്ക് രോഗം ഭേദമായെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിന് അടിയന്തര ഉപയോഗത്തിനാണ് വിരഫിന്‍ മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിന് അനുമതി നല്‍കിയത്. മരുന്ന് നല്‍കി ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അവകാശപ്പെടുന്നു. വൈറസ് ബാധയുടെ തീവ്രത കുറഞ്ഞ രോഗികള്‍ക്കാണ് ഇത് കൂടുതല്‍ ഫലപ്രദം. രോഗികളില്‍ 91 ശതമാനം പേര്‍ക്കും ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരെ ചികിത്സയ്ക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഈ മരുന്ന് കമ്പനി വികസിപ്പിച്ചത്. ഈ മരുന്ന് നല്‍കുന്നതോടെ ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
നിലവില്‍ വൈറസിനെതിരെയുള്ള പ്രതിരോധത്തിന് മൂന്ന് വാക്‌സിനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആദ്യം ഓക്‌സഫഡ് വികസിപ്പിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ദിവസങ്ങള്‍ക്ക്് മുന്‍പാണ് റഷ്യയുടെ സ്പുട്‌നിക് ഫൈവിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. വൈകാതെ സ്പ്ടുനിക ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര്‍ ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചു.
Discussion about this post