മൂവായിരം കോടിയിലേറെ വിലവരുന്ന മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശിയെ കോസ്റ്റ്ഗാര്‍ഡിന്റെ പട്രോള്‍ ബോട്ടില്‍ ക്രൂരമായ ശാരീരിക പീഡനത്തിനിരയാക്കിയതായി പരാതി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ.ബിജുമേനോന്റെ മുന്നില്‍ പ്രതിയെ ഹാജരാക്കിയപ്പോഴാണ് ക്രൂരപീഡനത്തിന്റെ വിവരം പുറത്തായത്.
നാല്‍പ്പത്താറുകാരനായ എല്‍.വൈ.നന്ദന എന്ന ശ്രീലങ്കന്‍ സ്വദേശിയ്ക്കാണ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ക്രൂരപീഡനം ഏറ്റത്. കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍ പാചകത്തിനുപയോഗിക്കുന്ന ചൂടായിക്കിടന്ന ദോശക്കല്ലിന്‍ മേല്‍ ബലമായി നന്ദനയെ മലര്‍ത്തിക്കിടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളുടെ പുറംഭാഗം മുഴുവന്‍ പൊള്ളിയടര്‍ന്ന നിലയിലാണ്. ഒരു ഷര്‍ട്ട് പോലും ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നന്ദന.
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നന്ദന അടക്കമുള്ള ആറുപേരെയും കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. ഇതില്‍ നന്ദന ഒരു തോര്‍ത്ത് കൊണ്ടു ശരീരം മറച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട കോടതി എന്തുകൊണ്ടാണിതെന്ന് ചോദിച്ചതിനെ തുടര്‍ന്നാണ് പൊള്ളിയടര്‍ന്ന തന്റെ പുറംഭാഗം നന്ദന ജഡ്ജിയെ കാണിക്കുന്നതും വിവരം പുറത്തുവരുന്നതും. തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി പ്രതിയെ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സിംഹള ഭാഷ മാത്രം അറിയാമായിരുന്ന നന്ദനയില്‍ മറ്റൊരു പ്രതിയുടെ സഹായത്തോടെ കോടതി വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിനിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് 20 ശതമാനം പൊള്ളലേറ്റതായി അറിയുന്നു. പൊള്ളിയടര്‍ന്ന ശരീരഭാഗത്തിന്റെ ചിത്രങ്ങള്‍ എടുത്ത് കോടതി രേഖയിലാക്കി. ഈ ചിത്രങ്ങള്‍ തുടര്‍നടപടിയുടെ ഭാഗമായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
മയക്കുമരുന്നായ ഹെറോയിനും എകെ 47 തോക്കുകളും അടങ്ങിയ ശ്രീലങ്കന്‍ മല്‍സ്യബന്ധനബോട്ട് വിഴിഞ്ഞം തീരത്തിനടുത്ത് നിന്നാണ് കോസ്റ്റ്ഗാര്‍ഡ് കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് കസ്റ്റഡിയില്‍ എടുത്തത്.
Discussion about this post