ചണ്ഡീഗഢ്: പാർട്ടി ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. മുന്‍ കാബിനറ്റ് മന്ത്രിയും ക്രിക്കറ്ററുമായ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ വെല്ലുവിളിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തിയതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.
സിദ്ധുവിന് ധൈര്യമുണ്ടെങ്കില്‍ പട്യാലയില്‍ തനിക്കെതിരെ മത്സരിക്കാന്‍ രംഗത്തുവരണമെന്ന് അമരീന്ദർ സിംഗ് വെല്ലുവിളിച്ചു. അങ്ങനെ സംഭവിച്ചാൽ കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടാതെ സിദ്ധു പരാജയപ്പെടുമെന്ന് അമരീന്ദർ സിംഗ് പരിഹസിച്ചു. കൊട്കാപുര പൊലീസ് വെടിവെപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ സിദ്ദു മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിനെതിരെ സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
”മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ എന്റെ കഴിവിൽ സിദ്ധുവിന് സംശയമുണ്ടെങ്കിൽ അദ്ദേഹം എന്റെ മണ്ഡലമായ പട്യാലയില്‍ എനിക്കെതിരെ ജനവിധി തേടട്ടെ.‘ ഇതായിരുന്നു അമരീന്ദർ സിംഗിന്റെ പ്രതികരണം.
പട്യാലയില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ സിദ്ധു സൂചിപ്പിച്ചിരുന്നു. പട്യാല റൂറലില്‍ സിദ്ദുവിന്റെ ഭാര്യയെ മത്സരിപ്പിക്കാനും നീക്കമുണ്ട്.
Discussion about this post