കേരളത്തിൽ ഇടത് മുന്നണി നേടിയ ഗംഭീര വിജയം ഒരു വിഭാഗത്തിന് ആവേശവും ആഹ്ളാദവും പകരുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്ക സജീവമാകുന്നു. കേരളം കടുത്ത കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ വഴിയിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് പല ജനാധിപത്യ വിശ്വാസികളും പങ്ക് വെക്കുന്നത്.
ഇത്തവണ കേരളത്തിൽ ഇടത് പക്ഷത്തിന് ഭരണത്തുടർച്ച ലഭിച്ചാൽ പിന്നീട് ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യം വേണ്ടാത്ത തരത്തിൽ ഇവിടം ഏകശിലാ രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പത്രങ്ങളെയും ഓൺലൈൻ മാധ്യമങ്ങളെയും ഉൾപ്പെടെ നിയന്ത്രിക്കാൻ പിണറായി സർക്കാർ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതി ഉൾപ്പെടെയുള്ളവ തിരിച്ചു വരുമെന്നും ആശങ്ക നിലനിൽക്കുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും ഭീതിദമായ നാളുകളിലേക്ക് കേരളം മടങ്ങി പോകുമോയെന്ന ഭീതിയും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികക്ക് മേൽ കരിനിഴൽ പരത്തുന്നു. ആരാധനാലയങ്ങളുടെ, പ്രത്യേകിച്ച് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഇനി പിണറായി സർക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നതും ചോദ്യചിഹ്നമാണ്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ശേഷിയുള്ള സ്വർണ്ണം- ഡോളർ കടത്ത് കേസുകൾ അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഓഫീസുകൾക്ക് നേരെ അന്വേഷണം എത്തി നിൽക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ സമ്മർദ്ദത്തിലാകാനുള്ള സാധ്യതയും സജീവമാണ്. പി എസ് സി നിയമന അഴിമതി, ബന്ധു നിയമനങ്ങൾ എന്നിവ വ്യാപകമാകുമെന്നും തൊഴിൽ എന്ന സ്വപ്നം എന്നെന്നേക്കുമായി അവസാനിക്കുമെന്നും യുവാക്കൾ ആശങ്കപ്പെടുന്നു.
ഇടക്കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പിന്നീട് കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളെ തുടർന്ന് പിൻവലിയുകയും ചെയ്ത വിഘടനവാദ പോസ്റ്റുകൾ വീണ്ടും സജീവമായിരിക്കുകയാണ്. അന്ന് തീവ്രസ്വഭാവമുള്ള സംഘടനകൾ രൂപകൽപ്പന ചെയ്ത് പ്രചരിപ്പിച്ച ഈ പോസ്റ്റിന്റെ നിർദ്ദോഷം എന്ന് തോന്നിപ്പിക്കുന്ന പുതിയ രൂപമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു ഇംഗ്ലീഷ് ചലച്ചിത്രത്തിലെ രംഗത്തിനൊപ്പം എഡിറ്റ് ചെയ്ത ദക്ഷിണേന്ത്യയുടെ ചുവന്ന ചിത്രവും ഒപ്പം ‘The South will remain an independent kingdom’ ( തെക്ക് ഒരു സ്വതന്ത്ര രാജ്യമായി അവശേഷിക്കും) എന്ന വാചകവുമാണ് വ്യാപകമായി വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഉൾപ്പെടെ ഉപയോഗിക്കപ്പെടുന്നത്.
Discussion about this post