കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച മമതക്ക് മുഖ്യമന്ത്രിയാകാനുള്ള ധാർമ്മിക അവകാശമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. തെരഞ്ഞെടുപ്പ് നടന്ന ചില സംസ്ഥാനങ്ങളിൽ ബിജെപി തോറ്റെങ്കിലും വോട്ട് വിഹിതത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിരവധി നേതാക്കൾ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാൽ മമത തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതാണ്. ജനങ്ങൾ അവരെ തള്ളിക്കളഞ്ഞതാണ്. അതു കൊണ്ട് അവർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് മമത പറയുന്നത്. പരാജയം ഗൂഢാലോചനയാണെങ്കിൽ തൃണമൂലിന്റെ വിജയത്തിന് പിന്നിലും ഗൂഢാലോചന ആയിരിക്കില്ലേ എന്നും ബിപ്ലബ് കുമാർ ദേബ് ചോദിച്ചു.
അതേസമയം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് ശേഷം കലാപം അരങ്ങേറുകയാണ്. അഞ്ച് ബിജെപി പ്രവർത്തകർ ഉൾപ്പെടെ പതിനൊന്നോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. നൂറോളം ബിജെപി ഓഫീസുകൾ തൃണമൂല്‍ ഗുണ്ടകള്‍ തകര്‍ത്തതായി പാർട്ടി അറിയിച്ചു.
വടക്കന്‍ ബര്‍ദമാന്‍ ജില്ലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ അതിക്രമങ്ങള്‍ക്കെതിരെ ദേശീയ പ്രതിഷേധത്തിന് ബിജെപി തീരുമാനിച്ചിരിക്കുകയാണ്.
ബംഗാളിലെ അതിക്രമങ്ങളെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അപലപിച്ചു. സിപിഎം ഓഫിസുകള്‍ക്കു നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി യെച്ചൂരി ആരോപിച്ചു. ആക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.
Discussion about this post