ജെറുസലേം : ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. ഹമാസിന്റെ മിലിട്ടറി ഇന്റലിജൻസ് തലവനേയും മിലിട്ടറി ഇന്റലിജൻസ് ചാര വിരുദ്ധ വിഭാഗം തലവനേയും വ്യോമാക്രമണത്തിൽ വധിച്ചു. മിലിട്ടറി ഇന്റലിജൻസ് തലവൻ ഹസൻ കവോഗിയും ചാര വിരുദ്ധ വിഭാഗം തലവൻ വെയിൽ ഇസ്സയുമാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ സൈനിക താവളങ്ങൾക്ക് നേരേ നിയന്ത്രിത ആക്രമണമാണ് വ്യോമസേന നടത്തിയത്. ഗാസമുനമ്പിലെ ഭീകര കേന്ദ്രങ്ങൾക്കു നേരേയും ശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്.
ഇസ്രയേലിനെതിരെ കഴിഞ്ഞ 24 മണിക്കൂറിൽ നിരന്തരമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് നടത്തിയത്. ഈ ആക്രമണത്തിൽ ഇസ്രയേലിലെ ജനവാസമേഖലയിൽ കനത്ത നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകരുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യക്കാരിയായ സൗമ്യ സന്തോഷ് ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ പൗരന്മാരും മരിച്ചിട്ടുണ്ട്.
ഹമാസിന്റെ ആക്രമണത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇത് യുദ്ധത്തിനുള്ള ശ്രമമാണ്. ശക്തമായ മറുപടി നൽകും. ഹമാസിന്റെ ഭീകരത ഉന്മൂലനം ചെയ്യാതെ വിശ്രമമില്ല എന്നും നെതന്യാഹു വ്യക്തമാക്കി. തുടർന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സർവ്വ സജ്ജരായി അതിർത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്. ടാങ്കുകൾ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങളാണ് അതിർത്തിയിലേക്ക് നീങ്ങിയത്.
Discussion about this post