ബംഗലൂരു: പണമുണ്ടാക്കിയത് മീനും പച്ചക്കറിയും വിറ്റെന്ന് ബിനീഷ് കോടിയേരി കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ബിനീഷിന്റെ വിശദീകരണം.
2020 ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് 7 മാസത്തോളമായി ജയിലിലാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അത് ജാമ്യഹർജി അടിയന്തരമായി പരിഗണിക്കാൻ തക്ക കാരണമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് നവാസ് പറഞ്ഞു. അർബുദം ബാധിച്ച് പിതാവ് കോടിയേരി ബാലകൃഷ്ണൻ ഗുരുതര നിലയിലാണെന്നും സന്ദർശിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിക്കുന്ന ഹർജിയും 19ലേക്ക് മാറ്റി.
കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി 2012 മുതൽ ബിനീഷ് പണമിടപാട് നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ വൻപൊരുത്തക്കേടുണ്ടെന്നും 2012-’19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടിക്കുള്ള റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post