ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു. ഈ സാഹചര്യത്തിൽ മ്യുക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ ഇതിനോടകം ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ ബ്ലാക്ക് ഫംഗസ് എന്ന് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും മ്യൂക്കോര്‍മൈക്കോസിസിന്റെ പരിശോധനയും മറ്റുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.
തമിഴ്‌നാട്ടില്‍ ഇതുവരെ ഒരു ബ്ലാക്ക് ഫംഗസ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനം ബ്ലാക്ക് ഫംഗസിനെ പബ്ലിക് ഹെല്‍ത്ത് ആക്ടിനു കീഴില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു. മഹാരാഷ്ട്രയില്‍ 1,500 പേര്‍ക്കാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 90 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post