കോഴിക്കോട്: ‘ഓപ്പറേഷൻ ട്യൂബ്’ എന്നപേരിൽ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കിണാശ്ശേരി സ്വദേശി അജ്മൽ റോഷനെ (23) 11,25,700 രൂപ സഹിതം രാമനാട്ടുകരയിൽനിന്നും, കൊടുവള്ളി സ്വദേശി മുഹമ്മദ് ജിൽഷാദിനെ (24) 4,57,500 രൂപ സഹിതം വെസ്റ്റ്ഹില്ലിൽനിന്നും, അന്നശ്ശേരി സ്വദേശി ബാസിതിനെ (37) 3,60,000 രൂപ സഹിതം വണ്ടിപ്പേട്ടയിൽ നിന്നുമാണ് പിടികൂടിയത്. എസ്.ഐ എസ്. നിയാസിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.
പരിശോധനക്ക് ഹൈലറ്റ് മാൾ പരിസരത്തെത്തിയ പന്തീരാങ്കാവ് പൊലീസ് സംഘത്തെക്കണ്ട് പണമടങ്ങിയ ബാഗ് ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു. ഈ ബാഗിൽ 16.50 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തെ അന്വേഷിച്ചുവരുകയാണെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ പ്രദീപ്, കിരൺ, ജിബിൻ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച വൈകീട്ടോടെ ഇവിടെ പരിശോധന നടത്തിയത്.
ലോക്ഡൗൺ കാലത്ത് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലർക്കും പണമയക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സിറ്റി പൊലീസിന്റെ പരിശോധന. നഗരപരിധിയിലെ വിവിധ ബാങ്കുകളുടെ 58 കാഷ് ഡെപോസിറ്റ് മെഷീനുകളിലുൾപ്പെടെ ഇതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നേനേരത്തെ കുഴൽപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തി.
Discussion about this post