ഡൽഹി: ഇന്ത്യ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതിനാൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം അവസാനിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് രാജ്യം ഉറ്റു നോക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റുകൾ ഇല്ല. ഇതിനെ പല തരത്തിൽ വ്യാഖ്യാനിക്കുകയാണ് നിരീക്ഷകർ. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, ഉള്ളടക്കങ്ങൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.
എന്നാൽ കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾക്ക് നൽകിയ സമയപരിധി അവസാനിച്ചുവെങ്കിലും നിലവിൽ ഇവ നിരോധിക്കപ്പെട്ടിട്ടില്ല. സമയപരിധി നീട്ടി നൽകിയേക്കുമെന്നും സൂചനയുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റുകൾ ഇല്ലാത്തത്, ശക്തമായ ഒരു സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 68.5 മില്ല്യൺ ഫോളോവേഴ്സ് ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങളിലെ ഏറ്റവും ജനകീയനായ ലോകനേതാവാണ്.
പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ട്വീറ്റുകൾ ഒന്നും ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Discussion about this post